കൊച്ചി:ശബരിമല സ്വർണക്കൊള്ള കേസിൽ അന്വേഷണം നടത്തുന്നതിനായി കൊച്ചി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) യൂണിറ്റിന് കേന്ദ്രസർക്കാർ അനുമതി നൽകി. അന്വേഷണ ഉദ്യോഗസ്ഥനെ തീരുമാനിച്ച ശേഷം ഇഡി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുമെന്നാണ് റിപ്പോർട്ട്.കേസുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടുകൾ നടന്നെന്ന സൂചനയെ തുടർന്ന് കഴിഞ്ഞ ഒക്ടോബറിൽ തന്നെ ഇഡി പ്രാഥമിക വിവരശേഖരണം നടത്തിയിരുന്നു. സ്വർണക്കൊള്ളയിൽ അന്താരാഷ്ട്ര തലത്തിലുള്ള ഇടപെടലുകൾ നടന്നിട്ടുണ്ടെന്നാണ് ഇഡിയുടെ സംശയം. കേസിലെ ഒന്നാം പ്രതിയായ ഉണ്ണിക്കൃഷ്ണൻ പോറ്റിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് ഇഡിയുടെ നീക്കം.
ഇഡി സമാന്തര അന്വേഷണം നടത്തുന്നതിനെ മുൻപ് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) എതിർത്തിരുന്നു. എന്നാൽ, കഴിഞ്ഞ ഡിസംബർ 19ന് കൊല്ലം വിജിലൻസ് കോടതി കേസ് രേഖകൾ ഇഡിയ്ക്ക് കൈമാറാൻ എസ്ഐടിയോട് നിർദേശം നൽകി.ശബരിമലയിലെ സ്വർണക്കൊള്ള പുറത്തുവന്നതിന് പിന്നാലെ തന്നെ കേസിന്റെ രേഖകളുടെ പകർപ്പ് ആവശ്യപ്പെട്ട് ഇഡി പൊലീസിനെ സമീപിച്ചിരുന്നുവെങ്കിലും അനുകൂല നിലപാട് ഉണ്ടായിരുന്നില്ല. ഇതേ തുടർന്ന് ഇഡി ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതിയിൽ സർക്കാർ ഇഡി അന്വേഷണത്തെ എതിർത്തു. പ്രത്യേക അന്വേഷണ സംഘം കാര്യക്ഷമമായി അന്വേഷണം നടത്തുന്നതായും ഫെമ (FEMA) ലംഘനം കണ്ടെത്തിയിട്ടില്ലെന്നുമാണ് സർക്കാർ കോടതിയെ അറിയിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതിന്റെ അടിസ്ഥാനത്തിലാണ് വിചാരണക്കോടതിയെ സമീപിക്കാൻ ഹൈക്കോടതി ഇഡിക്ക് നിർദേശം നൽകിയത്. തുടർന്ന് വിജിലൻസ് കോടതിയെ സമീപിച്ചതോടെ അനുകൂല വിധി ലഭിക്കുകയും, ഇപ്പോൾ കേന്ദ്രസർക്കാർ ഔദ്യോഗികമായി അന്വേഷണത്തിന് അനുമതി നൽകുകയും ചെയ്തത്.


