കൊച്ചി :നിക്ഷേപ തട്ടിപ്പ് കേസിൽ അറസ്റ്റിലായ ചെന്നൈ ആസ്ഥാനമായുള്ള വ്യവസായി മുഹമ്മദ് ഷര്‍ഷാദിനെ 15 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. എറണാകുളം സിജെഎം കോടതിയാണ് ഇന്ന് ഉച്ച കഴിഞ്ഞ് റിമാൻഡിന് ഉത്തരവിട്ടത്.ഇന്നലെ കൊച്ചി സൗത്ത് പൊലീസ് ചെന്നൈയിൽ വെച്ച് അറസ്റ്റുചെയ്ത ഷര്‍ഷാദിനെ ഇന്ന് വെളുപ്പിനെയാണ് കൊച്ചിയിലെത്തിച്ചത്. തുടര്‍ന്നുള്ള ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി.ഷര്‍ഷാദ് ഡയറക്ടറായ കമ്പനിയിൽ ലാഭവിഹിതവും ഓഹരിപങ്കാളിത്തവും വാഗ്ദാനം ചെയ്ത് നിക്ഷേപതട്ടിപ്പ് നടത്തിയെന്ന കേസിലാണ് അറസ്റ്റ്. കൊച്ചി കടവന്ത്ര സ്വദേശികളായ രണ്ടുപേരിൽ നിന്ന് ഏകദേശം 40 ലക്ഷം രൂപ തട്ടിയെന്നാണ് പരാതി.
2023-ൽ ഷര്‍ഷാദ് ഡയറക്ടറായ സ്ഥാപനം കടവന്ത്ര സ്വദേശികളായ ഒരാളിൽ നിന്ന് 30 ലക്ഷവും മറ്റൊരാളിൽ നിന്ന് 10 ലക്ഷവും രൂപ വാങ്ങിയിരുന്നു. 24 ശതമാനം ലാഭവിഹിതം, 5 ശതമാനം വാർഷിക റിട്ടേൺ, 5 ശതമാനം ഓഹരി പങ്കാളിത്തം എന്നിവ വാഗ്ദാനം ചെയ്തിരുന്നെങ്കിലും, വാഗ്ദാനങ്ങൾ പാലിക്കാതിരുന്നതിനോടൊപ്പം നിക്ഷേപ തുക തിരികെ നൽകാനും വിസമ്മതിച്ചതായാണ് പരാതിയിൽ പറയുന്നത്.കേസിൽ കമ്പനി സിഇഒയായ തമിഴ്നാട് സ്വദേശി ശരവണനും പ്രതിയാണ്.അതേസമയം, തന്റെ അറസ്റ്റിന് പിന്നിൽ രാഷ്ട്രീയ വൈരാഗ്യമാണെന്നും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായ പി. ശശിയുടെ ഓഫിസാണ് ഇതിന് പിന്നിലെന്നും ഷര്‍ഷാദ് ആരോപിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
“പുറത്തുവന്ന ശേഷം കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തും. പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദന്റെ മകനെതിരായ പരാതിയെ ഒതുക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് എനിക്ക് നേരെ കേസ് സൃഷ്ടിച്ചത്,” എന്നും കോടതിയിൽ ഹാജരാക്കുമ്പോൾ മാധ്യമങ്ങളോട് ഷര്‍ഷാദ് പറഞ്ഞു.


