ഇടുക്കി:ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ നിർണായക ഘടകമായ മൂലമറ്റം പവർഹൗസ് അറ്റകുറ്റപ്പണികള്‍ക്കായി ഒരു മാസത്തേക്ക് സമ്പൂർണ്ണമായി അടച്ചിടും. നവംബർ 11 മുതലാണ് പവർഹൗസിന്റെ പ്രവർത്തനം പൂർണ്ണമായി നിലയ്ക്കുക.ഭൂഗർഭ ജലവൈദ്യുത നിലയമായ മൂലമറ്റം പവർഹൗസിന്റെ സ്ഥാപിത ശേഷി 780 മെഗാവാട്ടാണ്. ഷട്ട്ഡൗൺ സമയത്ത് പ്രതിദിനം ഏകദേശം 600 മെഗാവാട്ട് വൈദ്യുതി കുറവുണ്ടാകുമെന്നാണ് കണക്ക്. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഭൂഗർഭ ജലവൈദ്യുത നിലയങ്ങളിൽ ഒന്നായ ഈ പദ്ധതി, ഇടുക്കി, ചെറുതോണി, കുളമാവ് എന്നീ മൂന്ന് പ്രധാന അണക്കെട്ടുകളെയും ഏഴ് ഡൈവേർഷൻ അണക്കെട്ടുകളെയും ഉൾക്കൊള്ളുന്നു.
കുളമാവിന് സമീപമുള്ള ടണലുകൾ (പെൻസ്റ്റോക്ക് പൈപ്പുകൾ) വഴിയാണ് പവർഹൗസിലേക്ക് ജലം എത്തുന്നത്. ഇടുക്കി അണക്കെട്ടിൽ നിന്ന് ഏകദേശം 46 കിലോമീറ്റർ അകലെയുള്ള നാടുകാണി മലയുടെ താഴ്‌വാരത്താണ് ഈ പവർഹൗസ് സ്ഥിതി ചെയ്യുന്നത്. ഉത്പാദനത്തിന് ശേഷം പുറന്തള്ളുന്ന വെള്ളം തൊടുപുഴയാറിലേക്കാണ് ഒഴുകുന്നത്.താത്കാലികമായി വൈദ്യുതി ഉത്പാദനം നിൽക്കുന്നതിനാൽ, തുലാവർഷകാലത്ത് ശക്തമായ മഴ ലഭിച്ചാൽ ഡാമിലെ ജലനിരപ്പ് ഉയരാനുള്ള സാധ്യതയും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജലം ഒഴുക്കിക്കളയാനുള്ള സാധ്യത ഇല്ലാതാകുന്നതോടെ ജലനിരപ്പ് നിയന്ത്രണാതീതമാകാതിരിക്കാൻ അധികാരികൾ ജാഗ്രത പുലർത്തണമെന്ന് വിദഗ്ധർ നിർദ്ദേശിക്കുന്നു.വൈദ്യുതി ഉത്പാദനത്തിൽ 600 മെഗാവാട്ടിന്റെ കുറവ് സംസ്ഥാനത്തിന്റെ ദൈനംദിന ആവശ്യകതയെ ബാധിക്കാനിടയുണ്ട്. അതിനാൽ പീക്ക് സമയങ്ങളിൽ (വൈകുന്നേരം 6 മുതല്‍ രാത്രി 11 വരെ) വൈദ്യുതി നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ട സാഹചര്യം ഉണ്ടായേക്കാമെന്ന് കെ.എസ്.ഇ.ബി സൂചന നൽകി. വീടുകളിലും സ്ഥാപനങ്ങളിലുമുള്ള വൈദ്യുതി വിതരണത്തിൽ താൽക്കാലിക തടസ്സം ഉണ്ടാകാൻ സാധ്യതയുണ്ട്.

