കൊച്ചി:രാഹുല്‍ ഈശ്വറിന് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പൊലീസ് കോടതിയെ സമീപിച്ചു. രാഹുല്‍ മാങ്കൂട്ടത്തില്‍ കേസിലെ പരാതിക്കാരിയെ യൂട്യൂബ് ചാനലിലൂടെ വീണ്ടും അധിക്ഷേപിച്ചുവെന്നും, ഇത് ജാമ്യവ്യവസ്ഥകളുടെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയാണ് സൈബര്‍ പോലീസ് കോടതിയില്‍ അപേക്ഷ നല്‍കിയിരിക്കുന്നത്.യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഉള്‍പ്പെട്ട ബലാത്സംഗ കേസിലെ പരാതിക്കാരിയെ രാഹുല്‍ ഈശ്വര്‍ തന്റെ യൂട്യൂബ് ചാനലിലൂടെ അധിക്ഷേപിച്ചെന്ന പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. തുടര്‍ന്നാണ് രാഹുല്‍ ഈശ്വറെ പൊലീസ് അറസ്റ്റ് ചെയ്തത്.കേസില്‍ ജാമ്യം അനുവദിച്ചപ്പോള്‍ പരാതിക്കാരിക്കെതിരെ മോശം പരാമര്‍ശങ്ങള്‍ നടത്തരുതെന്നും, കേസുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഇടപെടരുതെന്നും കോടതി രാഹുല്‍ ഈശ്വറിന് കർശന നിര്‍ദ്ദേശം നല്‍കിയിരുന്നു.
എന്നാല്‍ ഈ വ്യവസ്ഥകള്‍ ലംഘിച്ചുവെന്നാണ് പൊലീസ് കോടതിയെ അറിയിച്ചത്.യൂട്യൂബ് ചാനലിലൂടെ നടത്തിയ വീഡിയോ പരാമര്‍ശങ്ങള്‍ അതിജീവിതയുടെ അന്തസ്സിനെ ബാധിക്കുന്നതാണെന്നും, അന്വേഷണത്തെ സ്വാധീനിക്കാനുള്ള സാധ്യതയുണ്ടെന്നും പൊലീസ് സമര്‍പ്പിച്ച അപേക്ഷയില്‍ വ്യക്തമാക്കുന്നു. ജാമ്യം അനുവദിച്ച കോടതിയിലാണ് പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.ജാമ്യവ്യവസ്ഥകള്‍ ലംഘിക്കപ്പെട്ടാല്‍ ജാമ്യം റദ്ദാക്കാനുള്ള അധികാരം കോടതിക്കുണ്ടെന്ന് പൊലീസ് ചൂണ്ടിക്കാട്ടി. പൊലീസിന്റെ അപേക്ഷ പരിഗണിച്ച് കോടതി ഉടന്‍ രാഹുല്‍ ഈശ്വറിന് നോട്ടീസ് അയക്കും.


