തിരുവനന്തപുരം:കെഎസ്‌ആര്‍ടിസി ബസ് തടഞ്ഞ സംഭവത്തില്‍ ഡ്രൈവര്‍ യദു നല്‍കിയ സ്വകാര്യ അന്യായ ഹർജിയില്‍ മുന്‍ മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കും കോടതി നോട്ടീസ്. തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിയാണ് ഇരുവര്‍ക്കും നോട്ടീസ് അയച്ചത്.ആര്യ രാജേന്ദ്രനെയും സച്ചിന്‍ദേവിനെയും കേസില്‍ നിന്ന് ഒഴിവാക്കിയ പോലീസ് നടപടിക്കെതിരെയാണ് യദു സ്വകാര്യ അന്യായ ഹർജിയുമായി കോടതിയെ സമീപിച്ചത്. ഹർജി സ്വീകരിച്ചതിന്റെ പ്രാഥമിക നടപടികളുടെ ഭാഗമായാണ് കോടതി നോട്ടീസ് അയച്ചത്.
ഇരുവര്‍ക്കും വിശദമായ വാദം കേട്ടതിന് ശേഷമേ കേസുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ കോടതി തീരുമാനിക്കുകയുള്ളൂ.കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മാസത്തിലായിരുന്നു പാളയത്ത് വെച്ച് കെഎസ്‌ആര്‍ടിസി ഡ്രൈവറായ യദുവും അന്നത്തെ മേയര്‍ ആര്യ രാജേന്ദ്രനും തമ്മില്‍ നടുറോഡില്‍ വാക്കേറ്റമുണ്ടായത്. പ്ലാമൂട് ഭാഗത്ത് വെച്ച് ബസ് കാറിനെ ഇടിക്കുന്ന തരത്തില്‍ അപകടകരമായി ഓടിച്ചെന്നും, തുടര്‍ന്ന് ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചെന്നുമായിരുന്നു മേയറുടെ പരാതി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഈ പരാതിയുടെ അടിസ്ഥാനത്തില്‍ യദുവിനെതിരെ പോലീസ് കേസെടുത്തിരുന്നു.അതേസമയം, സംഭവത്തിന് പിന്നാലെ യദു നല്‍കിയ പരാതിയില്‍ ആദ്യം പോലീസ് കേസെടുക്കാന്‍ തയ്യാറായിരുന്നില്ല. തുടര്‍ന്ന് യദു കോടതിയെ സമീപിച്ചതോടെയാണ് മേയറും ഭര്‍ത്താവും ഉള്‍പ്പെടെ ചിലര്‍ക്കെതിരെ പോലീസ് കേസെടുത്തത്. എന്നാല്‍ പിന്നീട് അന്വേഷണത്തില്‍ ആര്യ രാജേന്ദ്രനെയും സച്ചിന്‍ദേവ് എംഎല്‍എയെയും കേസില്‍ നിന്ന് ഒഴിവാക്കിയതോടെയാണ് യദു വീണ്ടും കോടതിയെ സമീപിച്ചത്.


