മൂവാറ്റുപുഴ:കാറിടിച്ച് പരിക്കേറ്റു മരിച്ച യുവാവിന്റെ കേസിൽ സുഹൃത്ത് അറസ്റ്റിൽ. മൂവാറ്റുപുഴ കല്ലൂർകാട് ചാറ്റുപാറ പൊമ്പനാൽ പ്രദീപിൻ്റെ (40) മരണവുമായി ബന്ധപ്പെട്ടാണ് നാഗപ്പുഴ പ്ലാമൂട്ടിൽ ജോമിൻ ജോസിനെ പൊലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ബുധനാഴ്ച രാത്രി 11ഓടെ പ്രദീപിനെ പാണംകുട്ടിപ്പാറ–തോണിക്കുഴി റോഡരികിൽ ഗുരുതര പരുക്കേറ്റ നിലയിൽ നാട്ടുകാർ കണ്ടെത്തിയിരുന്നു. നട്ടെല്ലിനും വാരിയെല്ലിനും ഗുരുതരമായി പരുക്കേറ്റ അവസ്ഥയിൽ തൊടുപുഴയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ആദ്യഘട്ടത്തിൽ അപകടകാരണം വ്യക്തമല്ലാതിരുന്നുവെങ്കിലും, പോസ്റ്റ്മോർട്ടത്തിൽ പരുക്കുകൾ വാഹനാപകടത്തിൽ നിന്നുണ്ടായതാണെന്ന് തെളിഞ്ഞതോടെയാണ് അന്വേഷണം ശക്തമായത്. സ്ഥലത്ത് വാഹനാപകടത്തിന്റെ ലക്ഷണങ്ങളും പൊലീസ് കണ്ടെത്തി. സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചും പരിസരം പരിശോധിച്ചുമാണ് ഇടിച്ച വാഹനം കണ്ടെത്തിയത്.അപകടം നടന്ന സ്ഥലത്തിന് സമീപമുള്ള വർക്ക്ഷോപ്പിൽ കാറ് ഒളിപ്പിച്ച നിലയിലാണ് പൊലീസ് വാഹനം പിടികൂടിയത്. തുടർന്നുള്ള അന്വേഷണത്തിലാണ് വാഹനത്തിന്റെ ഉടമയും അപകടകാരണമുണ്ടാക്കിയതും മരിച്ച പ്രദീപിൻ്റെ സുഹൃത്തും അയൽവാസിയുമായ ജോമിനാണെന്ന് കണ്ടെത്തിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ചോദ്യം ചെയ്യലിൽ ജോമിൻ കുറ്റം സമ്മതിച്ചു. തന്റെ കാറാണ് പ്രദീപിനെ ഇടിച്ചതെന്നും പേടിച്ചിട്ടാണ് വിവരം മറച്ചുവെച്ചതെന്നും അദ്ദേഹം മൊഴി നൽകി. അപകടത്തിന് ശേഷം വാഹനം സുഹൃത്തിന്റെ വർക്ക്ഷോപ്പിൽ എത്തിച്ച് പാർക്ക് ചെയ്ത ശേഷമാണ് ജോമിൻ നാട്ടുകാരോടൊപ്പം സ്ഥലത്തെത്തി, പ്രദീപിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചതും.സംഭവവിവരം അറിഞ്ഞ നാട്ടുകാർ കാർ പാർക്ക് ചെയ്തിരുന്ന വർക്ക്ഷോപ്പിലും പിന്നീട് പൊലീസ് സ്റ്റേഷനിലും എത്തി പ്രതിഷേധം നടത്തി. ജോമിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തതിന് പിന്നാലെയാണ് ജനക്കൂട്ടം പിരിഞ്ഞത്.കുത്തനെയുള്ള കയറ്റത്തിൽ ജോമിൻ്റെ കാറിന് മുന്നിൽ പ്രദീപ് പെട്ടതും അതിനിടെ അപകടം സംഭവിച്ചതുമാണെന്ന് പൊലീസ് കണ്ടെത്തി.