തിരുവനന്തപുരം :സംസ്ഥാനത്തെ 1001 ആരോഗ്യസ്ഥാപനങ്ങളില്‍ ഇ-ഹെല്‍ത്ത് സംവിധാനം സജ്ജമായി. മെഡിക്കല്‍ കോളേജുകള്‍ ഉള്‍പ്പെടെ ജില്ല, താലൂക്ക്, സാമൂഹികാരോഗ്യ, കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, നഗരകുടുംബാരോഗ്യ കേന്ദ്രങ്ങള്‍, സ്പെഷ്യാലിറ്റി ആശുപത്രികള്‍, പബ്ലിക് ഹെല്‍ത്ത് ലാബുകള്‍ എന്നിവിടങ്ങളിലായാണ് ഈ പദ്ധതി നടപ്പിലാക്കിയത്.ആകെ 19 മെഡിക്കല്‍ കോളേജ് സ്ഥാപനങ്ങള്‍, 33 ജില്ല ജനറല്‍ ആശുപത്രികള്‍, 87 താലൂക്ക് ആശുപത്രികള്‍, 77 സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, 554 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, 99 നഗര കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, 15 സ്പെഷ്യാലിറ്റി ആശുപത്രികള്‍, 3 പബ്ലിക് ഹെല്‍ത്ത് ലാബുകള്‍, 114 മറ്റ് ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവയാണ് പദ്ധതിയില്‍ ഉള്‍പ്പെട്ടത്.
ജില്ലാ അടിസ്ഥാനത്തില്‍ തിരുവനന്തപുരം 150, കൊല്ലം 61, പത്തനംതിട്ട 37, ആലപ്പുഴ 65, കോട്ടയം 57, ഇടുക്കി 32, എറണാകുളം 100, തൃശൂര്‍ 99, പാലക്കാട് 68, മലപ്പുറം 106, കോഴിക്കോട് 89, വയനാട് 37, കണ്ണൂര്‍ 62, കാസര്‍ഗോഡ് 38 എന്നിങ്ങനെയാണ് ഇ-ഹെല്‍ത്ത് സംവിധാനം സജ്ജമായിട്ടുള്ളത്.ഇതുവരെ 2.63 കോടിയിലധികം പേരാണ് ഇ-ഹെല്‍ത്ത് വഴിയുള്ള സ്ഥിര യു.എച്ച്.ഐ.ഡി. (Unique Health ID) രജിസ്‌ട്രേഷന്‍ നേടിയിരിക്കുന്നത്. താത്കാലിക രജിസ്‌ട്രേഷനിലൂടെ 6.73 കോടിയിലധികം പേരാണ് ചികിത്സ തേടിയത്. 16.85 ലക്ഷം പേരാണ് ഇ-ഹെല്‍ത്ത് വഴിയുള്ള അഡ്മിഷന്‍ വഴി ചികിത്സ നേടിയിട്ടുള്ളത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആരോഗ്യരംഗത്ത് ഡിജിറ്റല്‍ സാങ്കേതികവിദ്യ പ്രായോഗികമായി നടപ്പിലാക്കുന്നതിനായി ഓണ്‍ലൈന്‍ ഒപി ടിക്കറ്റ് സംവിധാനം, ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനം, എം-ഇഹെല്‍ത്ത് ആപ്പ്, സ്കാന്‍ എന്‍ ബുക്ക് സംവിധാനം എന്നിവയും സജ്ജമാക്കിയിട്ടുണ്ട്.ഇ-ഹെല്‍ത്ത് സംവിധാനത്തിലൂടെ രോഗികള്‍ക്ക് ആശുപത്രിയില്‍ ക്യൂ നില്‍ക്കാതെ നേരത്തെ തന്നെ ഒപി ടിക്കറ്റ് എടുക്കാന്‍ കഴിയും. വീണ്ടും ചികിത്സ തേടുന്നവര്‍ക്ക് ആശുപത്രിയില്‍ നിന്നുതന്നെ അഡ്വാന്‍സ് ടോക്കണ്‍ എടുക്കാനുള്ള സൗകര്യവും ലഭ്യമാണ്.ഇ-ഹെല്‍ത്ത് പോര്‍ട്ടല്‍ (https://ehealth.kerala.gov.in) വഴിയും എം-ഇഹെല്‍ത്ത് ആപ്പ് (Google Play Store ലിങ്ക്) വഴിയും അഡ്വാന്‍സ് ടോക്കണ്‍ എടുക്കാം. ഇതിലൂടെ ആശുപത്രികളിലെ തിരക്ക് കുറയുകയും കാത്തിരിപ്പ് സമയം ഗണ്യമായി കുറയുകയും ചെയ്യും.


