കുവൈറ്റ്:മയക്കുമരുന്ന് കടത്തിയ കേസിൽ രണ്ട് ഇന്ത്യൻ പൗരന്മാർക്ക് കുവൈറ്റ് കോടതി വധശിക്ഷ വിധിച്ചു.14 കിലോഗ്രാം ഹെറോയിനും എട്ട് കിലോഗ്രാം ക്രിസ്റ്റൽ മെത്താംഫെറ്റമിനും കൈവശം വച്ചതിനാണ് ഇരുവരും പിടിയിലായത്.ജഡ്ജി ഖാലിദ് അൽ തഹൗസിന്റെ അധ്യക്ഷതയിൽ ചേർന്ന ക്രിമിനൽ കോടതിയാണ് ശിക്ഷ വിധിച്ചത്. ഷുവൈഖ് റെസിഡൻഷ്യൽ ഏരിയയിൽ താമസിച്ചിരുന്ന പ്രതികളുടെ കൈവശത്തിൽ നിന്ന് ഇലക്ട്രോണിക് സ്കെയിലുകളും സുരക്ഷാസേന പിടിച്ചെടുത്തു.അന്താരാഷ്ട്ര മയക്കുമരുന്ന് ശൃംഖലയുടെ കണ്ണികളായി പ്രവർത്തിച്ചിരുന്നവരാണ് പ്രതികളെന്ന് അന്വേഷണത്തിൽ വ്യക്തമായി. കുവൈറ്റിൽ വിതരണം ചെയ്യുന്നതിനായി രാജ്യത്തിന് പുറത്തുനിന്ന് ലഹരിമരുന്ന് എത്തിക്കുന്നതായിരുന്നു ഇവരുടെ പ്രവർത്തനമെന്ന് പൊലീസ് കണ്ടെത്തി.
കഴിഞ്ഞ ഓഗസ്റ്റിൽ ഷുവൈഖ്, കൈഫാൻ മേഖലകളിൽ സുരക്ഷാസേന നടത്തിയ വ്യാപക പരിശോധനയ്ക്കിടെയാണ് ഇരുവരും അറസ്റ്റിലായത്. പിടിയിലായ ഇന്ത്യൻ പൗരന്മാരുടെ കൂടുതൽ വ്യക്തിഗത വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.


