ചെന്നൈ:തമിഴക വെട്രി കഴകം (ടിവികെ) നേതാവ് വിജയിന്റെ അവസാന ചിത്രമായ ‘ജനനായകന്’ യു/എ സെൻസർ സർട്ടിഫിക്കറ്റ് നൽകാൻ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. എത്രയും വേഗം സർട്ടിഫിക്കറ്റ് അനുവദിക്കണമെന്നും, ഇത്തരം ഇടപെടലുകൾ തെറ്റായ കീഴ്‌വഴക്കമുണ്ടാക്കുമെന്നും കോടതി വ്യക്തമാക്കി. ചിത്രം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സെൻസർ ബോർഡ് നൽകിയ കത്ത് കോടതി റദ്ദാക്കി.അതേസമയം, സിനിമയുടെ റിലീസ് മാറ്റിവെച്ചത് വിജയ് ആരാധകരെ നിരാശരാക്കി. ഓൺലൈൻ ബുക്കിങ് നടത്തിയവർക്ക് ടിക്കറ്റ് തുക തിരികെ നൽകിയിട്ടുണ്ട്.
എന്നാൽ, ഫാൻസ് അസോസിയേഷൻ നടത്തുന്ന പ്രത്യേക പ്രദർശനങ്ങൾക്ക് 1500 രൂപ വരെ നൽകി ടിക്കറ്റ് എടുത്ത ആരാധകർ പ്രതിസന്ധിയിലായി. ചിത്രം റിലീസ് ചെയ്യുന്ന ദിവസം തന്നെ ആദ്യ ഷോ കാണാനുള്ള സൗകര്യം ഒരുക്കുമെന്നറിയിച്ച് ഫാൻസ് അസോസിയേഷൻ ഇവരെ ആശ്വസിപ്പിച്ചിട്ടുണ്ട്.ഇതിനിടെ, നാളെ പുറത്തിറങ്ങേണ്ട ശിവകാർത്തികേയൻ ചിത്രം പരാശക്തി’ക്കും സെൻസർ സർട്ടിഫിക്കറ്റ് ലഭിച്ചില്ല. ഹിന്ദി വിരുദ്ധ പ്രക്ഷോഭം പ്രമേയമാക്കിയ ചിത്രത്തിൽ നിന്ന് 15 രംഗങ്ങൾ കൂടി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സെൻസർ ബോർഡ് നോട്ടീസ് നൽകിയിരുന്നു. എന്നാൽ, ഇതിന് വഴങ്ങേണ്ടെന്ന നിലപാടിലാണ് സംവിധായിക സുധ കൊങ്കര.സെൻസർ ബോർഡിന്റെ നിലപാടിനെതിരെ റിവൈസിങ് കമ്മിറ്റിയെ സമീപിക്കാനാണ് ചിത്രസംഘത്തിന്റെ തീരുമാനം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതോടെ നാളെ ചിത്രത്തിന്റെ റിലീസ് ഉണ്ടാകില്ലെന്ന് ഉറപ്പായി. വിദേശ രാജ്യങ്ങളിലെ റിലീസും റദ്ദാക്കിയതായി അറിയിപ്പുണ്ട്. ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്റെ മകൻ ഇൻപനിധി തലവനായുള്ള ‘റെഡ് ജയന്റ് മൂവീസ്’ ആണ് ചിത്രത്തിന്റെ വിതരണക്കാർ.


