മാവേലിക്കര:വ്യാജ ഹാൾമാർക്ക് ചെയ്ത മുക്കുപണ്ടം പണയം വച്ച് വിവിധ ധനകാര്യ സ്ഥാപനങ്ങളെ വഞ്ചിച്ച കേസിൽ മൂന്ന് യുവാക്കളെ മാവേലിക്കര പൊലീസ് അറസ്റ്റ് ചെയ്തു. അടൂർ മോലൂട് ചരുവിൽതറയിൽ വീട്ടിൽ സൂരജ് (19), പന്തളം കുറമ്പാല ജയലക്ഷമി വിലാസം വീട്ടിൽ ഉണ്ണിക്കുട്ടൻ (21), എസ്. സൂരജ്കുമാർ (19) എന്നിവരാണ് പിടിയിലായത്. എറണാകുളത്തെ ഒരു ആഡംബര ഫ്ലാറ്റിൽ നിന്നാണ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്.പ്രതികളെ വിശദമായി ചോദ്യം ചെയ്തതിൽ, സുഹൃത്തുക്കളായ ഇവർ തമിഴ്നാട്ടിലെ കോയമ്പത്തൂരിൽ നിന്നാണ് വ്യാജ ഹാൾമാർക്ക് ചെയ്ത സ്വർണം വാങ്ങിയിരുന്നതെന്നും തുടർന്ന് ചെറുകിട ഫിനാൻസ് സ്ഥാപനങ്ങളിൽ പണയം വെച്ച് തട്ടിപ്പ് നടത്തിയിരുന്നതെന്നും പൊലീസ് കണ്ടെത്തി.
ഒറിജിനൽ സ്വർണത്തെപ്പോലും വഞ്ചിക്കുന്ന തരത്തിലാണ് മുക്കുപണ്ടങ്ങളിൽ ഹാൾമാർക്ക് അടിച്ചിരുന്നത്. അപ്രൈസർമാർ ഇല്ലാതെ, ജീവനക്കാർ ഹാൾമാർക്ക് മാത്രം പരിശോധിച്ച് പണയം സ്വീകരിച്ചിരുന്നതാണ് പ്രതികൾക്ക് അനുകൂലമായത്.മാവേലിക്കര പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ ഇത് സംഘമായി ചേർന്ന് നടത്തിയ തട്ടിപ്പാണെന്ന് വ്യക്തമായതോടെയാണ് ആലപ്പുഴ ജില്ലാ പൊലീസ് മേധാവി എം.പി. മോഹനചന്ദ്രന്റെ നിർദേശപ്രകാരം പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത്. തുടർന്നുണ്ടായ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടാനായത്. കൂടുതൽ പേർ കേസിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്നത് പൊലീസ് അന്വേഷിച്ചുവരികയാണ്.


