കോഴിക്കോട്:കോഴിക്കോട് കൈതപ്പൊയിലിലെ അപ്പാർട്ട്മെന്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ യുവതിയുടെ ശബ്ദസന്ദേശം പുറത്ത്. ഹസ്ന (34) ഒപ്പമുണ്ടായിരുന്ന ആദിലിന് അയച്ച ഓഡിയോ സന്ദേശമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.ശബ്ദസന്ദേശത്തിൽ, ലഹരി ഇടപാടുകൾ പുറത്തുവിടുമെന്നും, കൊടി സുനി മുതൽ ഷിബു വരെ നിരവധി പേർ കുടുങ്ങുമെന്നും യുവതി വ്യക്തമാക്കുന്നുണ്ട്.“എന്റെ ജീവിതം പോയി. നിങ്ങൾ ഉപയോഗിക്കുന്ന ലഹരിയുടെയും ഇടപാടുകളുടെയും മുഴുവൻ വിവരങ്ങളും എനിക്കറിയാം. കൊടി സുനി മുതൽ ഷിബു വരെ കുടുങ്ങും. പോലീസിന്റെ കൈയിൽ നിന്ന് രക്ഷപ്പെട്ടാലും, ഞാൻ സോഷ്യൽ മീഡിയയിലൂടെ എല്ലാം പുറത്തുവിടും” -എന്നിങ്ങനെയാണ് ശബ്ദസന്ദേശത്തിലെ ഉള്ളടക്കം.
കഴിഞ്ഞ ആഴ്ചയാണ് കോഴിക്കോട് കൈതപ്പൊയിലിലെ അപ്പാർട്ട്മെന്റിലെ കിടപ്പുമുറിയിൽ ഹസ്നയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വിവാഹമോചിതയായ ഹസ്ന കഴിഞ്ഞ അഞ്ചു മാസമായി പുതുപ്പാടി സ്വദേശി ആദിലിനൊപ്പം താമസിച്ചുവരികയായിരുന്നു. സംഭവത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.ഹസ്ന എഴുതിയ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെത്തിയിരുന്നെങ്കിലും ഇതുവരെ അത് പുറത്തുവിട്ടിട്ടില്ല. ഹസ്നയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മൃതദേഹം കണ്ടെത്തിയ സമയത്ത് നിലത്ത് കാൽ തട്ടിയ നിലയിലായിരുന്നുവെന്നും, മുറിയുടെ വാതിൽ തുറന്നുകിടന്നിരുന്നുവെന്നും വീട്ടുകാർ പറയുന്നു.ഹസ്നക്കൊപ്പം താമസിച്ചിരുന്ന യുവാവിന് ക്രിമിനൽ പശ്ചാത്തലമുണ്ടെന്ന ആരോപണവും ബന്ധുക്കൾ ഉന്നയിച്ചിരുന്നു. സ്വന്തം വീട്ടിലേക്ക് മടങ്ങുമെന്ന് അമ്മയെ ഫോൺ ചെയ്ത് അറിയിച്ചതിന് പിന്നാലെയാണ് ഹസ്നയെ മരിച്ച നിലയിൽ കണ്ടെത്തിയതെന്നും, സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു.


