തിരുവനന്തപുരം:നിയന്ത്രിക്കാനും രോഗത്തിന്റെ ഉറവിടം കണ്ടെത്താനും കഴിയാതെ സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം (Amoebic Meningoencephalitis) തുടർച്ചയായി റിപ്പോർട്ട് ചെയ്യുന്നത് ആശങ്ക ഉയർത്തുന്നു. പേടിയും അതിനൊപ്പം കടുത്ത ജാഗ്രതയും ആവശ്യമായ അവസ്ഥയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നതെന്ന് ആരോഗ്യവകുപ്പ് വിലയിരുത്തുന്നു.അമീബിക് മസ്തിഷ്ക ജ്വരം ഇപ്പോഴും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെടുകയും മരണങ്ങൾ സംഭവിക്കുകയും ചെയ്യുന്നത് അതീവ ഗൗരവത്തോടെയാണ് ആരോഗ്യവകുപ്പ് കാണുന്നത്. എന്നാൽ രോഗത്തിന്റെ ഉറവിടം ഇതുവരെ കണ്ടെത്താനാകാത്തത് ആരോഗ്യവകുപ്പിന് വലിയ തിരിച്ചടിയായി മാറിയിട്ടുണ്ട്. രോഗവ്യാപനം നിയന്ത്രിക്കാനോ രോഗം മൂലമുള്ള മരണങ്ങൾ ഒഴിവാക്കാനോ സാധിക്കാത്തതും ആശങ്ക ശക്തമാക്കുന്നു.സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് രണ്ട് പേർ മരിച്ചു. കഴിഞ്ഞ മാസം മാത്രം അഞ്ച് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്.
2025-ൽ രോഗബാധിതരുടെ എണ്ണത്തിൽ വൻ വർധനയാണ് ഉണ്ടായിരിക്കുന്നത്.2024-ൽ അൻപതിൽ താഴെയായിരുന്നു രോഗബാധിതരുടെ എണ്ണം. എന്നാൽ 2025-ൽ ഇത് ഇരുന്നൂറിന് മുകളിലേക്ക് ഉയർന്നു. ആരോഗ്യവകുപ്പിന്റെ കണക്കുകൾ പ്രകാരം 2025-ൽ ഇതുവരെ 201 പേർക്കാണ് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്. കഴിഞ്ഞ വർഷം മാത്രം രോഗബാധയെ തുടർന്ന് 47 പേർ മരിച്ചിരുന്നു. രോഗം സ്ഥിരീകരിക്കുന്നവരിൽ മരണനിരക്ക് ഉയരുന്നുവെന്നതും ഗൗരവമേറിയ സാഹചര്യമാണെന്ന് ആരോഗ്യവകുപ്പ് ചൂണ്ടിക്കാട്ടുന്നു.കഴിഞ്ഞ ദിവസം തിരുവനന്തപുരം വെങ്ങാനൂർ സ്വദേശിയും കോഴിക്കോട് സ്വദേശിയുമായ രണ്ട് പേരാണ് രോഗം ബാധിച്ച് മരണമടഞ്ഞത്.മലിനജലത്തിലൂടെയാണ് അമീബിക് മസ്തിഷ്ക ജ്വരം പടരുന്നതെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നുണ്ടെങ്കിലും, മലിനജലത്തിൽ കുളിക്കാത്തവർക്കുപോലും രോഗം ബാധിക്കുന്ന സാഹചര്യങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത് ആശങ്ക വർധിപ്പിക്കുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മൂക്കിലൂടെ അമീബ ശരീരത്തിനുള്ളിലേക്ക് കടക്കുകയും തുടർന്ന് തലച്ചോറിനെ ബാധിക്കുകയും ചെയ്യുന്നതാണ് രോഗകാരണം.രോഗവ്യാപനം തടയാൻ പൊതുജനങ്ങൾ കടുത്ത ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകുന്നു.


