കൊച്ചി:തിരുവനന്തപുരം കോർപ്പറേഷന്റെ പകുതി സ്വത്തുക്കളും സിപിഎം നേതാക്കൾ വിറ്റുകാണുമെന്ന് ബിഗ് ബോസ് താരം അഖിൽ മാരാർ. പ്രശാന്ത് എംഎൽഎ തിരുവനന്തപുരത്തെ സുപ്രധാന ലൊക്കേഷനിൽ കോർപ്പറേഷൻ കെട്ടിടം വെറും 800 രൂപ വാടകയ്ക്ക് കൈവശപ്പെടുത്തിയ സംഭവത്തിലാണ് അഖിൽ മാരാറിന്റെ രൂക്ഷ വിമർശനം.ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിലാണ് ഇടത് നേതാക്കളെതിരെ ഗുരുതര ആരോപണങ്ങൾ അഖിൽ മാരാർ ഉന്നയിച്ചത്. ഗ്രാമസഭകളിൽ വ്യാജമായി പല പദ്ധതികളും പാസാക്കി എടുക്കുന്നതിൽ ഇടത് നേതാക്കൾക്ക് പ്രത്യേക കഴിവുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. പഞ്ചായത്ത് വക പല പദ്ധതികളും തങ്ങൾക്ക് വേണ്ടപ്പെട്ടവർക്കായി മാറ്റിവയ്ക്കുന്ന ഇടപാടുകൾ ആരും ചോദ്യം ചെയ്യാറില്ലെന്നും അദ്ദേഹം പറഞ്ഞു.
ബാത്റൂം, കിണർ മുതൽ പശുവിനെ വരെ ‘അടിച്ചു മാറ്റാൻ’ കഴിയുന്നത് ചോദിക്കാൻ ആരും എതിരെ വരില്ലെന്ന ധൈര്യത്തിന്റെ ഭാഗമാണെന്നും അഖിൽ മാരാർ ആരോപിച്ചു. പ്രശാന്ത് എംഎൽഎയുടെ വാടക കെട്ടിടവും അത്തരം ഒരു ‘കുഞ്ഞു കാര്യമാണ്’ എന്നും അദ്ദേഹം കുറിച്ചു.അന്വേഷിച്ചാൽ തിരുവനന്തപുരം കോർപ്പറേഷന്റെ പകുതി സ്വത്തുക്കളും ഇത്തരക്കാർ വിറ്റുകാണുമെന്നും അഖിൽ മാരാർ പറഞ്ഞു. 800 രൂപ വാടക നൽകുന്ന പ്രശാന്ത് എംഎൽഎ എഴുതി എടുക്കുന്ന തുക എത്രയാണെന്ന് വിവരാവകാശ നിയമപ്രകാരം ചോദിച്ചാൽ, നാലര വർഷമായി ചെലവഴിച്ച തുക എത്രയെന്ന് വ്യക്തമാകുമെന്നും അദ്ദേഹം ആരോപിച്ചു.അധികാരം പിടിച്ച് അതിലൂടെ ‘കട്ട്’ മുടിച്ച് നാട് നശിപ്പിക്കുകയും, ഒടുവിൽ സ്വയം ഇല്ലാതാകുകയും ചെയ്യുന്നതാണ് കമ്മ്യൂണിസമെന്നായിരുന്നു അഖിൽ മാരാറിന്റെ അവസാന പരാമർശം.


