കൊച്ചി:സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തെ ചൊല്ലിയുള്ള വിവാദങ്ങളിൽ പരസ്യപ്രതികരണം പാടില്ലെന്ന നിലപാടിൽ ചലച്ചിത്ര അക്കാദമി.സമൂഹമാധ്യമങ്ങളിൽ ഉൾപ്പടെ പരസ്യപ്രതികരണം ഒഴിവാക്കണമെന്നും ജനറൽ കൗൺസിൽ അംഗങ്ങൾക്ക് നിർദ്ദേശം നൽകി. മന്ത്രി സജി ചെറിയാൻ അപമാനിച്ചു എന്ന തരത്തിലുള്ള വാർത്തകൾ വേടൻ നിഷേധിച്ചതോടെ തർക്കങ്ങൾ അവസാനിച്ചുവെന്നാണ് അക്കാദമിയുടെ നിലപാട്.വേടനുപോലും പുരസ്‌കാരം നൽകിയെന്ന് മന്ത്രി സജിചെറിയാൻ കോഴിക്കോട് വെച്ച് പറഞ്ഞതാണ് വിവാദത്തിലേക്ക് നയിച്ചത്.
മന്ത്രി പറഞ്ഞത് ശ്രദ്ധയിൽപ്പെടുത്തിയതോടെ ഇത് തന്നെ അപമാനിക്കുന്നതിന് തുല്യമാണെന്ന് വേടൻ പ്രതികരിച്ചു. വിവാദപരാമർശത്തിൽ മന്ത്രി പിന്നീട് വിശദീകരിക്കുകയും ചെയ്‌തു. ഗാനരചയിതാവല്ലാത്ത വേടന് അവാർഡ് നൽകിയതിനാലാണ് അങ്ങനെ പറഞ്ഞതെന്നായിരുന്നു മന്ത്രിയുടെ വിശദീകരണം.എന്നാൽ മന്ത്രി തന്നെ അപമാനിച്ചതായി കരുതുന്നില്ലെന്നും മന്ത്രിക്കെതിരെ താൻ പറഞ്ഞുവെന്ന തരത്തിൽ വന്ന വാർത്തകൾ വാസ്തവ വിരുദ്ധമാണെന്നും വേടൻ വിഡിയോയിൽ വ്യക്തമാക്കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഈ വിശദീകരണത്തിന് പിന്നാലെയാണ് തർക്കങ്ങൾ അവസാനിച്ചുവെന്ന നിലപാടിലേക്ക് അക്കാദമി ഭാരവാഹികൾ എത്തിയത്. വേടന് പുരസ്‌കാരം നിർണയിച്ചത് ചർച്ചകളിലൂടെയാണെങ്കിലും തീരുമാനം ഏകകണ്ഠമായിരുന്നു.വേടന്റെ വരികൾ പരിഗണിച്ചാൽ മതിയെന്നും മറ്റൊന്നും ശ്രദ്ധിക്കേണ്ടതില്ലെന്നും ഭൂരിഭാഗം അംഗങ്ങളും നിലപാടെടുത്തുവെന്നാണ് അറിയുന്നത്. വേടന് പുരസ്കാരം നൽകിയതിനെതിരെ ദീദി ദാമോദരനും കെ.പി. വ്യാസനും പ്രതികരിച്ചിരുന്നു. ദിലീപിനായിരുന്നു പുരസ്കാരം പ്രഖ്യാപിച്ചിരുന്നതെങ്കിൽ എന്തുമാത്രം ബഹളമുണ്ടായേനെ എന്നാണ് വ്യാസൻ കുറിച്ചത്.


