തിരുവനന്തപുരം ശബരിമല സ്വർണക്കവർച്ച ഉൾപ്പെടെയുള്ള വിവാദങ്ങളിൽ നട്ടംതിരിയുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ തലപ്പത്തേക്ക് രാഷ്ട്രീയനേതാക്കളെ ഒഴിവാക്കി മുതിർന്ന മുൻ ഐഎഎസ് ഉദ്യോഗസ്ഥരെ എത്തിക്കുന്നതിനെക്കുറിച്ചു സർക്കാർ ആലോചിക്കുന്നു. മുൻ ചീഫ് സെക്രട്ടറി കെ.ജയകുമാറിൻ്റെ പേരും പരിഗണനയിലുണ്ട്. ഇദ്ദേഹവുമായി സർക്കാർ വൃത്തങ്ങൾ അനൗദ്യോഗിക ചർച്ചകൾ നടത്തിയതായാണ് സൂചന.
ദേവസ്വം പ്രസിഡൻ്റിനെ തീരുമാനിച്ചുവെന്നും എന്നാൽ ഇപ്പോൾ ഉയർന്നു കേൾക്കുന്ന പേരുകൾ ആയിരിക്കില്ലെന്നും പുതിയ ആൾ ആയിരിക്കുമെന്നുമാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞത്. ഇത്തവണത്തെ മണ്ഡല, മകരവിളക്ക് തീർഥാടന കാലം നവംബർ 16ന് ആരംഭിക്കാനിരിക്കെ ഏറ്റവും വേഗത്തിൽ ദേവസ്വം ബോർഡ് പുനഃസംഘടിപ്പിക്കാനുള്ള ചർച്ചകളാണ് പുരോഗമിക്കുന്നത്. മൂന്നു നാലു പേരുകൾ പരിഗണനയിലുണ്ടെന്നും കുവൈറ്റ് സന്ദർശനം കഴിഞ്ഞ് മുഖ്യമന്ത്രി തിരിച്ചെത്തിയാലുടൻ അന്തിമ തീരുമാനമുണ്ടാകുമെന്നും ദേവസ്വം മന്ത്രി വി.എൻ. വാസവൻ പറഞ്ഞു.


