പത്തനംതിട്ട:പന്തളം കടയ്ക്കാട് മേഖലയിലെ മൂന്ന് ഹോട്ടലുകൾ വൃത്തിയില്ലായ്മയും ഭക്ഷ്യസുരക്ഷാ നിയമലംഘനങ്ങളും കാരണം അധികൃതർ പൂട്ടി. ഒരിടത്ത് ചിക്കൻ ക്ലോസറ്റിൻ്റെ മുകളിൽ കഴുകുന്നതായി വിഡിയോ പുറത്ത് വന്നതോടെയാണ് സംഭവം വലിയ വിവാദമായത്.ഒന്നര ആഴ്ച മുമ്പ് ആരോഗ്യവകുപ്പും ഭക്ഷ്യസുരക്ഷാ വിഭാഗവും ചേർന്ന് നടത്തിയ പരിശോധനയിൽ പൂട്ടിയ ഹോട്ടലുകളാണ് വൈകുന്നേരങ്ങളിൽ വീണ്ടും പ്രവർത്തനമാരംഭിച്ചതെന്ന് റിപ്പോർട്ടുകൾ പറയുന്നു. മൂന്നു ഹോട്ടലുകൾക്കും പതിനായിരം രൂപ വീതം പിഴ ഈടാക്കി.
തോന്നല്ലൂർ സാബു ബിൽഡിങ്ങിൽ പ്രവർത്തിച്ചിരുന്ന ഹോട്ടലുകൾ ബംഗാൾ സ്വദേശികളായ താജ്മിര ഖാത്തുൻ, എസ്. കെ. സുകുമാർ, ഡെലുവർ ഹുസൈൻ എന്നിവരാണ് നടത്തിവന്നത്. കെട്ടിടം ഉടമകളുടെ ബിനാമികളായിട്ടാണ് ഇവർ ഹോട്ടലുകൾ പ്രവർത്തിപ്പിച്ചതെന്നാണ് വിവരം.പരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥർക്ക് ഹോട്ടലിൽ കയറുമ്പോൾ തന്നെ കടുത്ത ദുർഗന്ധം അനുഭവപ്പെട്ടതായി അധികൃതർ അറിയിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പഴകിയ ചിക്കൻ ഉൾപ്പെടെയുള്ള അശുദ്ധ ഭക്ഷണവസ്തുക്കൾ പിടിച്ചെടുത്തതായും പറഞ്ഞു. കെട്ടിടത്തിന്റെ വരാന്തകൾ, മുറികൾ, പരിസരം തുടങ്ങി എല്ലായിടവും വൃത്തിഹീന അവസ്ഥയിലാണ്. ശുചിമുറികൾ മലിനമായതോടൊപ്പം മാലിന്യങ്ങളും മലിനജലവും കെട്ടിടത്തിന്റെ പിൻഭാഗത്ത് തള്ളുന്നതായി കണ്ടെത്തി. ഈ മാലിന്യജലം ഇടുങ്ങിയ തോട്ടിലൂടെ സമീപത്തെ പുഞ്ചയിലേക്കാണ് ഒഴുകുന്നത്.അധികൃതർ മുന്നറിയിപ്പ് നൽകിയതോടൊപ്പം, ഹോട്ടലുകൾ വീണ്ടും അനധികൃതമായി പ്രവർത്തിപ്പിക്കുകയാണെങ്കിൽ കർശന നടപടി ഉണ്ടാകുമെന്ന് അറിയിച്ചു.


